Wednesday, 12 December 2012

അല്‍ഷിമേഴ്സ്



നാളെ 
എണീറ്റത് മുതല്‍ 
ബാക്കിനിര്‍ത്തിയതെല്ലാം 
ഓര്‍ത്ത് ചെയ്യാന്‍ തുടങ്ങണം

ആദ്യം ചുമരില്‍
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കണം 



പിന്നെ ഇവിടെ
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കണം 



എന്നിട്ട് വേണം
ചുമരില്‍
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കാന്‍ ....

Saturday, 27 October 2012

തിട്ടപ്പെടുതലുകള്‍



നിമിഷങ്ങള്‍ക്കൊപ്പം 
എത്രയെത്ര ചിറകുകളാണ് ,
വര്‍ണ്ണങ്ങളാണ്,
മുഖംമൂടികളാണ്,
കൊഴിഞ്ഞു വീഴുന്നത് ...

മുന്നോട്ടുള്ള പോക്കില്‍
എത്രയെത്ര മരങ്ങളാണ്, 
മുഖങ്ങളാണ്  ,
ജീവിതങ്ങളാണ് ,
പിറകോട്ടു പായുന്നത്...

Wednesday, 24 October 2012

ഒഴുകിമാറുന്ന ഭൂഖണ്ഡങ്ങള്‍


ഇന്നലെ 
കോടതിയില്‍ വച്ച്, 
ഞാനും അവളും 
രണ്ടു ചെറു കരകളായ്
തെന്നി മാറിയതിനു 
പിന്നാലെയാണ് 
പടരുന്ന 
വിള്ളലുകളെ കുറിച്ചു 
ഞാന്‍ ഓര്‍ത്തു പോയത് ...

അച്ഛനും അമ്മയും പണ്ടേ
ഇരു ധ്രുവങ്ങളിലേക്കായി
ഒഴുകി നീങ്ങിയത് ..
അതിര്‍ത്തി തര്‍ക്കം
മൂത്തചേട്ടനെയൊരു കനാലു ദൂരം
മാറ്റി നിറുത്തിയത് ..
ഒരന്യജാതി പ്രണയത്തിന്
കുഞ്ഞുപെങ്ങളെ
സമുദായ ഭ്രഷ്ടുകെട്ടി
മുക്കി കളഞ്ഞത് ...


പണ്ടൊരിക്കല്‍ ,
എല്ലാം ഒരൊറ്റ
വന്‍കരയായിരുന്നിരിക്കണം ...

ഇന്ന് ,
ഉണ്ണിയുടെ ഉള്ളും ,
വിണ്ടു തുടങ്ങിയിരിക്കണം ...

Sunday, 21 October 2012

കറുത്ത കനലുകള്‍



ഞാന്‍ കേള്‍ക്കുന്നതും
അതേ കാലൊച്ചകളാണ് ..

അണയുന്നതിനും മുമ്പ്
കനലൂതാന്‍ ഓടിയടുക്കുമെന്ന്
ഞാന്‍ കരുതുന്ന എന്റെ
പ്രിയപ്പെട്ടരുടെ കാലൊച്ചകള്‍..,

ഒരു പക്ഷെ അവരെത്തില്ലായിരിക്കും
അല്ലെങ്കില്‍ എത്തുന്നതിനും മുമ്പേ
പുകഞ്ഞു തണുത്ത്
ഞാനൊരു കരികട്ടയാകുമായിരിക്കും

പിന്നെ പിന്നെ
എനിക്ക് മുകളിലൊരായിരം
കരികട്ടകള്‍ കുമിഞ്ഞു കൂടുമായിരിക്കും ,
അവയെല്ലാം  
വിറങ്ങലിച്ചു ചേര്‍ന്നൊരു 
കറുത്ത കല്ലാകുമായിരിക്കും 


പിന്നീടൊരിക്കല്‍
നിങ്ങള്‍ക്കുള്ളിലെ 
കല്‍ചുമരുകളില്‍ 
,
ഇരുണ്ട പൂക്കളായ് , കുന്നുകളായ്
ഒരു കറുത്ത സൂര്യനായ്
ഉരഞ്ഞു തീര്‍
ന്നിത്തിരി 


തീ പടര്‍ത്തുവാനായിരുന്നെങ്കില്‍ ...

Tuesday, 2 October 2012

മഹാത്മാക്കള്‍ക്ക് സംഭവിക്കുന്നത് ...




സമാധിക്കടുത്ത നിമിഷം 
ഗുരുദേവനൊരു മഞ്ഞ 
കൊടികഷണമായത്രേ.
ഒരു ജാതി മതിയെന്നതൊരു
നല്ല ഉദ്ധരണിയായത്രേ ...


വീണതിനടുത്ത നിമിഷം , 
ഗാന്ധിയൊരു കഷണം ഖാദിയായത്രെ 
സത്യവും അഹിംസയും  ,
ഗാന്ധിദിന ക്വിസിലെ 

ഒരുത്തരമായത്രെ...
 

Monday, 24 September 2012

തിരിച്ചറിവുകള്‍ ....


തിരിച്ചറിവുകള്‍...
-----------------------------------
               -1-

കുഴിഞ്ഞ കണ്ണുകളുമായ് 
ചരമ കോളത്തിലിരുന്നവരിലൊരു 
നരച്ച രൂപത്തിന്
നീല മഷികൊണ്ടൊരു
മുഖം വരച്ചു കൂട്ടി
കറുത്ത മഷികൊണ്ട്
താടി വലിച്ചു നീട്ടി
കിടാവ്
ശ്വാസം കിട്ടാതെ
ചിരിച്ചു മറിഞ്ഞു

നാട്ടിലെ ഓട്ടുപുരയില്‍,
ഒരു കട്ടിലിന്‍ മുകളില്‍
ആരെയോ  കാത്തുകിടന്നു
 ദ്രവിച്ചു വീണ  മുത്തച്ഛന്‍,

കൊച്ചുമോന് മുമ്പിലൊരു 
അജ്ഞാതശവമായി കിടന്ന്
നീല മോണ കാട്ടിതിരികെ 
ചിരിച്ചു കാണിച്ചു ...

          -2-

വിളര്‍ച്ച പടര്‍ന്ന 
മുഖത്തിത്തിരി ചായം വലിച്ചു നീട്ടി 
പതിവുകാര്‍ തന്ന 
നഖ ക്ഷതങ്ങളില്‍
പൌഡര്‍ നിറച്ചു കൂട്ടി 
ഒരുത്തി 
കണ്ണാടിയിലേക്ക് നോക്കി 
ചിരിച്ചു കാണിച്ചു

ഉള്ളിലുള്ളതെല്ലാം 
ചായങ്ങളില്‍ മുങ്ങി 
തിരിച്ചറിയാത്ത വിധം 
മറഞ്ഞു പോയതോര്‍ത്ത് 
കണ്ണാടിയിലിരുന്നവള്‍
കണ്ണ് നിറയും വരെ 
കുലുങ്ങി ചിരിച്ചു ..

Tuesday, 18 September 2012

ശരികള്‍ അറിഞ്ഞുകൂടാത്തവര്‍......!!!....




പകല്‍ 
തനിക്കുമുള്ളതാണെന്നോര്‍ത്ത്
ഒരു പാമ്പിന്‍കുഞ്ഞ്
വെളിച്ചത്തേക്കിറങ്ങി ഇഴഞ്ഞുവെന്ന് ,


രാത്രി തനിക്കുമുള്ളതാണെന്നോര്‍ത്ത്
ഒരു പെണ്‍കുട്ടി 
ഇരുട്ടത്തേക്കിറങ്ങി നടന്നുവെന്ന് ...


 കണ്ടവരൊക്കെയും
 കുമിഞ്ഞു കൂടി ചെന്ന്‍

ചോര തുപ്പുവോളം മെതിച്ചു കൂട്ടി 
അവറ്റയെ  
വഴിയരികിലേക്ക് വലിച്ചെറിഞ്ഞെന്ന് ..




Wednesday, 1 August 2012

നീല മനുഷ്യര്‍


കറുത്തവന്‍ കൃഷ്ണനാകുന്നതും
കൃഷ്ണന്‍ കറുത്തവനാകുന്നതും
സഹിക്കുവാനാവാതെ
നമ്മളവനെ
നീലം മുക്കിയതോര്‍ക്കുന്നുവോ ?

ചരിത്രമേ ,നിനക്കുള്ളില്‍
എത്രയെത്ര നിഴലുകള്‍,
നിറം ചോര്ന്നവര്‍,
നീലമനുഷ്യര്‍....... ......

Wednesday, 25 July 2012

ആത്മരോഷം...

എഴുത്തുകാരന്റെ ഉള്ളിലെ
ആത്മരോഷമാണ് കവിത ..!
ഹെന്താ ?..പെരുത്ത നൊണയാണെന്നോ,,

ടിപിയുടെ മരണത്തിന്,
ലീഗിന്റെ പച്ച പുതക്കലിന്,
പെണ്ണിന്റെ കരച്ചിലിന് ,
വിപണിയില്‍ കനത്ത ഡിമാന്റ്ണ്ടാകുമ്പോള്‍ 
ഞങ്ങള്‍ ചുട്ടുകൊടുക്കുന്നതാണിതെല്ലാം എന്നോ?...

തറവാട് കുഴിച്ചു വിറ്റ്
ഓസ്ട്രേലിയക്ക് പോയവന്‍ 
നോസ്ടാല്ജിയ തിരുകി കരയുന്നതെന്തിനെന്നോ?

കാറ്റെങ്ങോട്ടെന്നു നോക്കി 
കവി പടച്ചു വിടുന്ന 
കടലാസ് കടുവകളാണ് 
കവിതയെന്നോ? 

ദേണ്ടെ ..എല്ലാം.. 
ഒന്നാന്തരമായി 
നിഷേധിച്ചിരിക്കുന്നു !
മേലാല്‍
ബുദ്ധിജീവികളോടിമ്മാതിരി 
ഏറനാടന്‍ 
തമാശയിറക്കരുത് ... 
പറഞ്ഞേക്കാം ...!

Thursday, 12 July 2012

മുന്നോട്ടുള്ള വഴികള്‍



കണ്ണില്‍കണ്ടെതെല്ലാം പാടെ 
ചൊമലില്‍ വലിച്ചു കേറ്റി ,
ഉറുമ്പോളങ്ങനെ
നിലം നെരങ്ങി പോണ വഴി ,

അബ്ദു മുന്നീ ചാടിവീണ്,
കാലോണ്ട്‌ കുറുകെയൊരു
വര വരച്ച്.
തൊണ്ട പൊട്ടുമാറു
തൊള്ളയിട്ടു.

'എല്ലാം പാടെ
വലത്തോട്ടു പോയ്ക്കൊളിന്‍ ....'

വരിവരിയായ്,
അന്തം വിട്ടു നിക്കുന്ന
ഉറുമ്പോളെ
കണ്ട് മടുത്ത് , ഓന്‍
വാപ്പോട് വിളിച്ചു ചോദിച്ചു .

'ഇവറ്റക്കെന്താ വാപ്പാ ഞാമ്പറഞ്ഞ
വയീകൂടെ പോയാല് ...?'

ഉപ്പ ഒന്നും കേക്കാത്ത പോലെ ,
ഉസ്താദിനെ നോക്കി പറഞ്ഞു

'ഇങ്ങള് നോക്കിക്കോളീന്‍
മൂത്തെനേം രണ്ടാമതെനേം
പോലെ ഇതിനേം ഞമ്മള്
ഡാക്കിട്ടരാക്കും...'


ഉറുമ്പുകള്‍
എല്ലാം പാടെ ,
വരിവരിയായി ,
മെല്ലെ
വലത്തോട്ട് നടന്നു തൊടങ്ങി ...

Thursday, 5 July 2012

വെളിച്ചം കുഴിച്ചുമൂടിയ നിഴലുകള്‍ ...!



വെളിച്ചം
വരുമ്പോള്‍
ഇരുണ്ട നിഴലുകള്‍
വിറച്ച് ,
വിളറി വെളുത്ത്,
മണ്ണിലേക്ക് ചേരും

വികസനം
വരുമ്പോള്‍
വയറൊട്ടിയെന്റെ
കറുത്ത മക്കളും ..

Thursday, 28 June 2012

കുഴിമാടങ്ങള്‍ കേള്‍ക്കാനിരിക്കുന്നത് ...




പിറക്കാനിരിക്കുന്നവര്‍,
നമ്മുടെ 
കുഴിമാടങ്ങള്‍ നോക്കി ,
വിളിച്ചു പറയുമായിരിക്കും ,
പെറ്റമ്മയെ
വിഷം കൊടുത്ത്
കൊല്ലാനിട്ട്,
നാണമില്ലാതെ ,
അവളുടെ
വരണ്ടുണങ്ങിയ ,
തോലിനടിയില്‍,
ഒന്നുമറിയാതെ
കിടന്നുറങ്ങുന്നോര്‍ ....!

നിഷ്കളങ്കതയുടെ മരണം


പന്തു കളിച്ചു 
നടന്ന ബാല്യം ,
പിഞ്ചു പെണ്ണിനെ 
വട്ടം വളഞ്ഞു നിര്‍ത്തി ,
കുഞ്ഞു മുഖത്തൊരു 
ക്യാമറ കണ്ണും ,
ബ്ലൂ ടൂത്തുമായി,
തന്നോട് തന്നെ 
പുലഭ്യം പറഞ്ഞിട്ട് ,
നിഷ്കളങ്കതയുടെ മരണം
ഒപ്പിയെടുക്കുന്നു ...!


Monday, 25 June 2012

ചിലന്തി



വലയില്‍
വീണ ഇരയെ
വരിഞ്ഞുകെട്ടാന്‍ ,
ഇരച്ചടുത്തപോഴാണറിഞ്ഞത്,
ഈ വട്ടം
കുരുങ്ങിയത് ,
തന്റെ
കുഞ്ഞായിരുന്നെന്ന്‍.
...
വലയുടെ നിയമം
പക്ഷെ ,
ആരായിരുന്നാലും
വീണതിനെ ,
വരിഞ്ഞു കുത്തി
കൊല്ലണമെന്നത്രെ!.

Sunday, 24 June 2012

വഴിവെട്ടുകാരി


നിന്നിലെ 
പ്രണയം,
എന്നിലേക്കെത്തുന്ന,
വഴിവെട്ടുവാനാണ്,
ഇന്നലെ 
അയ്യപ്പനാശാന്റെ, 
കവിത കിടാവിനെ ,
ഞാന്‍ പണിക്കു 
വിളിപ്പിച്ചത്. 

കറുത്ത സത്യങ്ങള്‍ ,
വെളുത്ത മേല്മുണ്ടാല്‍, 
പുതച്ചൊരുക്കി.

കണ്ടതും കേട്ടതും ,
കെട്ടുപെടാതെ ,
ചീകിയൊതുക്കി .

നെറ്റിയില്‍ 
നിഷേധം ചാലിച്ചൊരു ,
 പൊട്ടുകുത്തി .
അവളിന്നലെ  
വഴി വെട്ടുവാനെത്തി .


പ്രണയമേ..
വഴി നിന്നിലെക്കെത്തും 
മുമ്പേ 
ആ കറുമ്പിക്ക് 
പണിക്കൂലിയായി, 
ഞാനെന്റെ  
ഹൃദയം 
കൊടുത്തു പോയ്‌ ,


പൊറുത്തേക്കുക! 




    

Friday, 22 June 2012

മുത്യേമ്മ



വടക്കേ തൊടിയില്‍, 
വാതിലുള്ള വൈക്കോല്‍ 
കൂനയിലിരുന്നു ,
നിര്‍ത്താതെ മുടി ചീകുന്ന 
മുത്യേമക്ക് ഞാനെന്റെ ,
വര്ത്താനമെല്ലാം 
വാരി കൊടുത്തിരുന്നു .

എന്റെ ,
നുണകഥപ്പാട്ടിന്നവസാനം,
തേഞ്ഞ പേന്‍ചീര്‍പ്പു 
മോണ കാട്ടിയൊരു,
പൊട്ടിച്ചിരി .

ചൂരല്‍ കഷായം,
കുടിച്ചെന്നു കേക്കുമ്പോള്‍ ,
കണ്ണിറുക്കിയൊരു,
നരച്ച തേങ്ങല്‍ .

അമ്മച്ചി,
മരിച്ചു പോയത്, 
എങ്ങോട്ടെന്നതിനൊരു 
മുത്തവും തലോടലും. 

അറിയാത്ത ഭാഷയില്‍ ,
ഒരുപാടൊരുപാട് ,
തേയാത്ത മറുപടികള്‍ .

എല്ലാരും പറയുന്നു ,
ഇന്നലെ രാത്രി ,
'വടക്കേലെ 
ചെവി കേക്കാത്ത 
മുത്യേമയും മരിച്ചു പോയെന്ന്'
എങ്ങോട്ടാണാവോ ?!...

Thursday, 21 June 2012

അനുശോചനം


പിറ്റേന്ന് രാവിലെ ,
നേരത്തെ എണീറ്റ് ,
ഭീമന്‍ ,
കവലയില്‍ പോയി
പറഞ്ഞുവത്രേ,

'എന്തൊക്കെയായാലും,
കീചകവധം -ക്രൂരം ,
നിഷ്ടൂരം,
അപലപനീയം!'

ഒസ്യത്ത്

എന്റെ മരണം ,
 ആരെയും
അറിയിക്കരുതെന്നൊരു,
ഒസ്യതെഴുതിച്ചു ഞാന്‍ .

 പിന്നീടെപ്പോഴെങ്കിലും ,
എന്റെ പ്രിയപ്പെട്ടവരെ
കാണാന്‍ ,

 സ്വപ്നങ്ങളുടെ
ജനലഴി പിടിച്ചു ഞാന്‍
എത്തി നോക്കുമ്പോള്‍ ,


 ആരും പേടിച്ചു

നിലവിളിക്കരുതല്ലോ !..

കളിക്കൂട്ടുകാരി













പുതപ്പിനൊപ്പം
ഉറക്കം മതിയാവാതെ ,
ചുരുണ്ട് കിടക്കുമ്പോള്‍ ,

കറുത്ത പാവാടയുടുത്തു വന്ന്
വളകിലുക്കി ,
തുറന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ ,
കൈ നീട്ടി,
 കാലില്‍ ഇക്കിളി
കൂട്ടികൊണ്ടവള്‍
പറഞ്ഞു ,
' വരുന്നില്ലേ?,
കളിക്കാം നമുക്കിന്നു പകലന്തിയോളം'

കൊതിയോടെ
ഉമ്മറത്തേക്ക്
ഓടിയെത്തുമ്പോള്‍ ,
അവളതാ
മിണ്ടാതെ ,
തിരിഞ്ഞു നോക്കാതെ ,
കാറ്റിനൊപ്പം
കിഴക്കോട്ട് പോകുന്നു...

മുറ്റത്ത്
വെയ്യില്‍ വീണ്ടും
പെയ്യാന്‍ തുടങ്ങുന്നു ..

വാര്‍ത്ത


 വീട്ടിലെത്തി ,
കൊത്തിയരിഞ്ഞ
ഇറച്ചി കഷണങ്ങളെ
ഫ്രിട്ജിലേക്ക്
ഭംഗിയായി കുത്തി നിറച്ച്

'കോഴിയെ വെട്ടുന്നത്
കണ്ടുനില്‍ക്കനാവിലെന്നു'
...
അമ്മയോട് പറയവേ

ഉമ്മറത്ത്,
പത്രം വിഴുങ്ങികൊണ്ടിരുന്ന
വലിയമ്മച്ചി
വിളിച്ചു ചോദിച്ചു
വെട്ടിയോ?,ആരെ ?,കമ്യൂനിസ്ടുകാരാവും!